എറണാകുളം കഥകളിക്ലബ്ബിന്റെ സുവര്‍ണ്ണജൂബിലിയാഘോഷം (ഭാഗം 2)

എറണാകുളത്ത് ടി.ഡി.റോഡിലുള്ള ഭാരതീയവിദ്യാഭന്‍ ഹാളില്‍ നടന്ന എറണാകുളം കഥകളിക്ലബ്ബിന്റെ സുവര്‍ണ്ണജൂബിലിയാഘോഷങ്ങളുടെ രണ്ടാം ദിനമായ14/02/09ന് വൈകിട്ട് 4:30ന് ‘ഇന്നത്തെ കഥകളുടെ അവതരണരീതി’ എന്നവിഷയത്തിലുള്ള ശില്പശാല നടന്നു. തുടര്‍ന്ന് ക്ലബ്ബ് പ്രസിഡന്റ് ശ്രീ എ.ഡി.കൃഷ്ണനാശാന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മാനദാനസമ്മേളനത്തില്‍ വെച്ച് കാര്‍ഷീകസര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ശ്രീ കെ.ആര്‍.വിശ്വഭരന്‍ എറണാകുളം കഥകളിക്ലബ്ബ് പ്രതിവര്‍ഷം നല്‍കിവരുന്ന ‘കളഹംസം’, ‘തൌര്യത്രികം’ പുരസ്ക്കാരങ്ങള്‍ വിതരണംചെയ്തു. ഇത്തവണത്തെ ‘കളഹംസപുരസ്ക്കാരം’ ശ്രീ കോട്ടക്കല്‍ നന്ദകുമാറിനും, ‘തൌര്യത്രികപുരസ്ക്കാരം’ ശ്രീ പാലനാട് ദിവാകരന്‍ നമ്പൂതിരിക്കുമായിരുന്നു ലഭിച്ചിരുന്നത്.
.
രാത്രി 8ന് പുറപ്പാടോടെ കഥകളി ആരംഭിച്ചു. തുടര്‍ന്ന് ശ്രീ പാലനാട് ദിവാകരന്‍ നമ്പൂതിരി, ശ്രീ കലാമണ്ഡലം ബാലചന്ദ്രന്‍ എന്നിവര്‍ സംഗീതത്തിലും ശ്രീ കലാനിലയം കുഞ്ചുണ്ണി, ശ്രീ കലാമണ്ഡലം ഹരീഷ് എന്നിവര്‍ ചെണ്ടയിലും, ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കലാമണ്ഡലം നെല്ലുവായ് നാരായണന്‍ നായര്‍ എന്നിവര്‍ മദ്ദളത്തിലും പങ്കെടുത്ത മേളപ്പദം നടന്നു.
.

കാലകേയവധം(അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗവര്‍ണ്ണനവരെ) ആയിരുന്നു ആദ്യത്തെ കഥ. കാലകേയവധം ആട്ടകഥയും അവതരണരീതിയും ഇവിടെ വായിക്കാം.
അര്‍ജ്ജുനനായി അരങ്ങിലെത്തിയത് ശ്രീ സദനം കൃഷ്ണന്‍‌കുട്ടിയായിരുന്നു. മുഖത്തെ രസാവിഷ്ക്കരണത്തിലെപോരായ്മ ഒഴിച്ചുനിര്‍ത്തിയാല്‍ ഇദ്ദേഹത്തിന്റെ പ്രകടനം മികച്ചതെന്നുതന്നെ പറയാം. അര്‍ജ്ജുനന്റെ ഇന്ദ്രനോടുള്ള പദത്തിലെ “അരിപടലങ്ങളെയൊക്കവെ ഒടുക്കുവാനായ് “ എന്നഭാഗത്ത് ശത്രുക്കളെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് കൊല്ലുന്നതായാണ് പണ്ട് അഭിനയിച്ചിരുന്നത് (‘ശൌര്യഗുണ‘ത്തില്‍ ഭീമന്‍ അഭിനയിക്കുന്നതുപോലെ). എന്നാല്‍ ശത്രുക്കളെ അസ്ത്രങ്ങളെയ്ത് വധിക്കുന്നതായാണ് ഇന്ന് നടപ്പിലുള്ള രീതി. അര്‍ജ്ജുനനെന്ന കഥാപാത്രത്തിനു കൂടുതല്‍ യോജിക്കുന്നരീതിയിലേക്കുള്ള ഈ മാറ്റം പത്മശ്രീ വാഴേങ്കിടകുഞ്ചുനായരാശാനാല്‍ ആവിഷ്‌ക്കരിക്കപ്പെട്ടതും സമകാലീനരായ നടന്മാരാല്‍ അംഗീകരിക്കപ്പെട്ടതുമാണ്. എന്നാല്‍ സദനം കൃഷ്ണന്‍‌കുട്ടിയുടെ അര്‍ജ്ജുനന്‍ ശത്രുക്കളെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് കൊല്ലുന്നതായുള്ള ആ പഴയ രീതിതന്നെയാണ് അനുവര്‍ത്തിക്കുന്നതായി കണ്ടത്. അര്‍ജ്ജുനന്റെ ‘ജനക തവ ദര്‍ശനാല്‍’ എന്ന പദത്തിന്റെ സവിശേഷമായുള്ള ഇരട്ടിയും ‘സുകൃതികളില്‍ മുന്‍പനായ്’ എന്നിടത്തെ അഷ്ടകലാശവും(‘കീഴ്പടം ടച്ചില്‍’) മനോഹരന്മായി തന്നെ ചെയ്തിരുന്നു. സ്വര്‍ഗ്ഗവര്‍ണ്ണനയില്‍ അര്‍ജ്ജുനന്‍ അമൃതകുംഭം സൂക്ഷിച്ചിരിക്കുന്ന സൌധം കാണുന്നതായി ആടികണ്ടില്ല. എന്നാല്‍ സ്വര്‍ഗംഗയെ കാണുമ്പോള്‍ ‘അല്ലയോ മാതാവേ താന്‍ കിരാതവേഷധാരിയായായ ശ്രീപരമേശ്വരനുമായി യുദ്ധം ചെയ്യുന്ന വേളയില്‍ അവിടുന്നിന്റെ വാസസ്ഥാനമായുള്ള ശ്രീപരമേശ്വരന്റെ ശിരസ്സില്‍ വില്ലുകൊണ്ട് അടിക്കുവാന്‍ ഇടയായിരുന്നല്ലൊ. ആ അറിവില്ലായ്മ പൊറുത്ത് അനുഗ്രഹിക്കേണമേ’ എന്ന് ആടുകയുണ്ടായി. കാമധേനുവിനെ ദര്‍ശ്ശിക്കുന്നവേളയില്‍ അര്‍ജ്ജുനന്‍, ഗോമാതാവിനെ വന്ദിക്കാതെ കടന്നുപോയതിനാല്‍ പുത്രന്മാരില്ലാതെ ദു:ഖിക്കാനിടയാവുകയും, പിന്നീട് കാമധേനുപുത്രിയായ നന്ദിനിയെ കുറേനാള്‍ പരിപാലിച്ച് സന്തോഷിപ്പിച്ച് പുത്രഭാഗ്യം നേടുകയും ചെയ്ത ദിലീപരാജാവിന്റെ കഥ സ്മരിക്കുകയും ഉണ്ടായി. ഇന്ദ്രനായി ശ്രീ ആര്‍.എല്‍.വി.സുനിലും മാതലിയായി ശ്രീ കലാനിലയം ഗോപിനാഥനും ഇന്ദ്രാണിയായി ശ്രീ സദനം വിജയനും വേഷമിട്ടു.



ഈ കഥക്ക് ശ്രീ കലാനിലയം ഉണ്ണികൃഷ്ണനും ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്ന്‍ നല്ലരീതിയില്‍ സംഗീതവും, ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പീശനും ശ്രീ കലാമണ്ഡലം ശശിയും മദ്ദളത്തിലും മികച്ചരീതിയിയിലുള്ള മേളവും പകര്‍ന്നു. കോട്ടയം കഥകള്‍ കോട്ടമില്ലാതെ അവതരിപ്പിക്കുക എന്നത് മുതിര്‍ന്ന കലാകാരന്മാര്‍ക്കുപോലും എക്കാലത്തും ഒരു വെല്ലുവിളിതന്നെ എന്ന് ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ചില സാരമല്ലാത്ത പിഴവുകള്‍ നടന്മാര്‍ക്കും പാട്ടുകാര്‍ക്കും ഉണ്ടായി എങ്കിലും മൊത്തത്തില്‍ ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു ഈ കളി.


രണ്ടാമത്തെ കഥയായി അവതരിപ്പിച്ച ഉത്തരാസ്വയംവരത്തില്‍(തൃഗര്‍ത്തവട്ടം വരെ) ദുര്യോധനനായി കോട്ട:നന്ദകുമാരന്‍ നായരും ഭാനുമതിയായി ശ്രീ തൃപ്പൂണിത്തുറ രതീശനും ദൂതനായി ശ്രീ ഫാക്റ്റ് ബിജുഭാസ്കറും ഭീഷ്മരായി ശ്രീ കലാമണ്ഡലം പ്രമോദും വിരാടനായി ആര്‍.എല്‍.വി.സുനിലും തൃഗര്‍ത്തനായി ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും വലലനായി ശ്രീ കലാമണ്ഡലം ശ്രീകണ്ഠന്‍ നായരും വേഷമിട്ടു. നടന്മാരെല്ലാം താരതമ്യേന നല്ലനിലവാരം പുലര്‍ത്തിയിരുന്നെങ്കിലും പാട്ടും മേളവും(പ്രത്യേകിച്ച് ചെണ്ട) വേണ്ടത്ര നിലവാരം പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ ഈ ഭാഗം അത്ര ആസ്വാദ്യമായതുമില്ല. ശ്രീ കലാമണ്ഡലം എന്‍.എന്‍.കൊണത്താപ്പള്ളിയും കലാ:ബാലചന്ദ്രനും ചേര്‍ന്നായിരുന്നു പാട്ട്. കലാനി:കുഞ്ചുണ്ണി, കലാ:ഹരീഷ്(ചെണ്ട), കലാ:നാരായണന്‍ നായര്‍, കലാ:ശശി(മദ്ദളം) എന്നിവരായിരുന്നു മേളക്കാര്‍.
.
കിരാതം കഥയാണ് അവസാനമായി അവതരിപ്പിച്ചത്. ഇതില്‍ അര്‍ജ്ജുനനായി ശ്രീ കലാമണ്ഡലം ശ്രീകുമാറും കാട്ടാളനായി ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയും കാട്ടാളസ്ത്രീയായി സദനം വിജയനും ശിവനായി ഫാക്റ്റ്: ബിജുഭാസ്ക്കറും പാര്‍വ്വതിയായി കലാ:പ്രമോദും അരങ്ങിലെത്തി. പാലനാട് ദിവാകരന്‍ നമ്പൂതിരിയും ശ്രീ നെടുമ്പുള്ളി രാമമോഹനനും ചേര്‍ന്നായിരുന്നു ഈ കഥയ്ക്ക് പാടിയത്. ചെണ്ടകൊട്ടിയ കലാ:ഹരീഷിന് തീരെ പരിചയക്കുറവാണ് എന്ന് തോന്നി.
.
ശ്രീ ചേര്‍ത്തല വിശ്വനാഥന്‍ നായര്‍, ശ്രീ സദനം സജി, ശ്രീ മനോജ് എന്നിവരായിരുന്നു ഈ ദിവസത്തെ ചുട്ടി കലാകാരന്മാര്‍.എറണാകുളം കഥകളിക്ലബ്ബിന്റെതന്നെയായിരുന്നു കോപ്പുകള്‍. തുണിത്തരവും മെയ്ക്കോപ്പുകളും തരക്കേടില്ലാത്തവയാണെങ്കിലും കിരീടങ്ങള്‍ ഏതാണ്ട് എല്ലാംതന്നെ പഴയവയും അറ്റകൂറ്റപണികള്‍ നടത്താറായവയുമായിരുന്നു. ശ്രീ കുമാരനും സംഘവുമായിരുന്നു അണിയറസഹായികള്‍.

6 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

ഇതു രണ്ടാം ഭാഗം വന്നത് അറിഞ്ഞില്ല മണീ. എന്തേ ആ രണ്ടാമത്തെ കളി ഉത്തരാസ്വയം വരം ചുരുക്കത്തിൽ കഴിച്ചത്?

എന്തായാലും ഒന്ന് പറയാം. ഈ സ്റ്റൈൽ മാറ്റം ഇഷ്ടപ്പെട്ടു. ഇപ്പോ ഒരു പ്രൊഫഷണൽ ടച്ച് വന്നു. ഒന്നു കൂടെ മനസ്സുവെച്ചാൽ ഫലം കാണും.
അഭിനന്ദനങ്ങൾ മണീ.
-സു-

വികടശിരോമണി പറഞ്ഞു...

“അരിപടലങ്ങളിലെ”കുഞ്ചുനായർ മാറ്റം കീഴ്പ്പടം അംഗീകരിച്ചിരുന്നില്ല,മണീ.മരണം എന്നതിനെ കൂടുതൽ നന്നായി വിഷ്വലൈസ് ചെയ്യുന്നത് പഴയനടപ്പാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.അദ്ദേഹത്തിന്റെ ശിഷ്യരായതിനാൽ ആണ് സദനം ബാലകൃഷ്ണന്റെയും,കൃഷ്ണൻ കുട്ടിയുടേയും,നരിപ്പറ്റയുടേയുമൊന്നും അർജ്ജുനനിൽ അതു പഴയവഴിയിൽ കാണുന്നത്.
ആശംസകൾ!

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ സൂ,
നന്ദി.

@വി.ശി,
കീഴ്പ്പടവും പഴയനടപ്പില്‍ തന്നെയാണ് ചെയ്തിരുന്നത് അല്ലെ.....

SunilKumar Elamkulam Muthukurussi പറഞ്ഞു...

ക്ഷമിക്കണം.

താങ്കളുടെ ബ്ലോഗ് കഥകളി ബ്ലോഗുകൾ എന്ന അഗ്രിഗേറ്ററിൽ സ്ഥാനം പിടിച്ചിട്ടുണ്ട്‌. ദയവായി പ്രസ്തുത അഗ്രിഗേറ്റർ ഉപയോഗിക്കുകയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

കൂടുതൽ ഇവിടെ എഴുതിയിട്ടുണ്ട്‌.

സ്നേഹപൂർവ്വം,
-സു-

Kannan Parameswaran (Ettumanoor) പറഞ്ഞു...

Mani,

Congratulations. Your blog is becoming better and better. Please keep this up. This will be useful for the curious viewers of Kathakali performances.

Best wishes
Ettumanoor P Kannan

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@സൂ
എന്റെ ബ്ലോഗ് കഥകളി ബ്ലോഗുകൾ എന്ന അഗ്രിഗേറ്ററിൽ സ്ഥാനം നല്‍കിയതിന് നന്ദി.

@കണ്ണന്‍ ചേട്ടാ,
നന്ദി...